ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. അനിയത്തി അഞ്ചാം ക്ലാസിലും. സ്കൂൾ സമയം കഴിഞ്ഞാൽ അനിയത്തിയായിരുന്നു പ്രധാന സുഹൃത്ത്. ഒരുപക്ഷേ ഏക സുഹൃത്ത്. അക്കാലത്താണ് ഈ സംഭവം നടന്നത്.
എനിക്ക് ഒരു വയസിന് താഴെ പ്രായമുള്ളപ്പോൾ സ്ഥലംമാറ്റം വാങ്ങി സ്വന്തം ഗ്രാമങ്ങളിൽ നിന്ന് എന്നെയുമെടുത്ത് തിരുവനന്തപുരം നഗരത്തിലെത്തിയതിന്റെ പകപ്പ് അപ്പോഴും അച്ഛനും അമ്മയ്ക്കും മാറിയിരുന്നില്ല.
മുന്നിൽ റോഡും ബാക്കി വശങ്ങളിൽ നല്ല അയൽവാസികളുമുള്ള വീട്. ആ വീടിന്റെ മതിലുകളിൽ എന്റെയും അനിയത്തിയുടെയും നഗരജീവിതത്തിന്റെ അതിർത്തികൾ അവസാനിച്ചിരുന്നു. സ്കൂളിൽ പഠന ജീവിതം.
ഓണത്തിനും മറ്റുത്സവങ്ങൾക്കുമായി ചിറയിൻകീഴിലും ചിതറയിലും പോകുന്ന നീണ്ട ബസ് യാത്രകളായിരുന്നു പുറത്തെ സമൂഹത്തിലേയ്ക്കുള്ള വലിയ പാലങ്ങൾ. അവിടങ്ങളിലെ ബന്ധുക്കളായിരുന്നു ലോകം. നഗരത്തിൽ ചെറിയ വേരുകൾ ഇറങ്ങിത്തുടങ്ങിയ ഒരു അണുകുടുംബം.
അനിയത്തി അഞ്ചാം ക്ലാസിൽ. പഠിക്കാൻ മിടുക്കി. ക്ലാസ് ലീഡർ. മറ്റു കാര്യങ്ങളിലും അതിസമർത്ഥ. എനിക്ക് കൂട്ട് തരാൻ അവളും ക്രിക്കറ്റ് പഠിച്ചു. ഒരു മതിലിന്റെ മഞ്ഞ പെയിന്റിൽ ചുടുകട്ട കൊണ്ട് കോറിയ മൂന്ന് വരകളായിരുന്നു വിക്കറ്റ്.
അതിലേയ്ക്ക് അവൾ പന്തെറിയും. മുൻവശത്തെ മതിലിന് മുകളിലൂടെ ഞാൻ സിക്സർ പായിക്കുമ്പോൾ അവൾ കെെയടിക്കും. എന്റെ സിക്സറുകൾക്ക് എന്നും അവൾ കെെയടിച്ചിരുന്നു.
അച്ഛന്റെ അമ്മ, അച്ചാമച്ചി, ചിറയിൻകീഴിൽ നിന്ന് സന്ദർശനത്തിനെത്തിയ സമയം. ഒരു ഞായറാഴ്ച. അന്ന് ഉച്ചയ്ക്ക് മുമ്പായി കൗസല്യ ആന്റിയുടെ വീട്ടിൽ പോകുന്ന സന്തോഷത്താലാണ് ഞാനുണർന്നത്.
വീട്ടിൽ എന്തോ സംഭവിക്കുന്നു. അന്തരീക്ഷം പെട്ടെന്ന് മാറുന്നു. അനിയത്തിയെ ഒരു മുറിയിലേയ്ക്ക് മാറ്റുന്നു. പുറത്തു നിന്ന് കതകടയ്ക്കുന്നു. അമ്മ അച്ഛനോട് സ്വകാര്യമായി എന്തൊക്കെയോ പറയുന്നു.
എന്നിട്ട് പോയി അച്ചാമച്ചിയുടെ ചെവിയിൽ രഹസ്യം പറയുന്നു. ഉറപ്പാണ്. എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. വീടിനുള്ളിൽ ഭയത്തിന്റെ മണം പരക്കുന്നു. എനിക്ക് പേടിയായി.
"അനിയത്തിയ്ക്ക് എന്തുപറ്റി?' മാറി മാറി ഞാൻ എല്ലാവരോടും ചോദിച്ചു. എന്റെ ചോദ്യങ്ങൾ ആരും കേട്ടില്ല. സങ്കടം വന്ന് ഞാൻ ഉച്ചത്തിൽ കരഞ്ഞുപോയി. അമ്മ വന്ന് എന്നെ ചുറ്റിപ്പിടിച്ചിട്ട് പറഞ്ഞു അനിയത്തിക്ക് സുഖമില്ലെന്ന്.
എന്തസുഖമാണെന്ന് ചോദിച്ച് ഞാൻ വീണ്ടും കരഞ്ഞപ്പോൾ അമ്മയും അച്ചാമച്ചിയും പരസ്പരം നോക്കി. ഭയമുള്ളപ്പോഴും അവരെന്താ കരയാത്തതെന്ന് എനിക്ക് മനസിലായില്ല.
അനിയത്തിക്ക് കാൻസറാണെന്ന് ഞാൻ ഉറപ്പിച്ചു. റോഡിന് എതിർ വശത്തെ കമലയാന്റി കാൻസർ വന്ന് മരിച്ചത് ആയിടയ്ക്കായിരുന്നു. എനിക്കറിയാവുന്ന ഏറ്റവും വലിയ ആ രോഗത്തെ ഞാൻ ശപിച്ചു.
അനിയത്തിയെ കാണണമെന്ന് വാശിപിടിച്ചിട്ടും എന്നെ അനുവദിച്ചില്ല. അച്ചാമച്ചിയും അമ്മയും മാത്രം ഇടയ്ക്കിടെ അവളുടെ മുറിയിൽ കയറി.
വലിയ പെട്ടിയിൽ അലക്കി വച്ചിരുന്ന ഒരു വെള്ളമുണ്ടെടുത്ത് അമ്മ അവളുടെ മുറിയിലേയ്ക്ക് പോയി. ഇടയ്ക്ക് കുപ്പിയിൽ ലോഷനും കൊണ്ടു പോയി. അല്പം കഴിഞ്ഞപ്പോൾ ആ മുണ്ട് പല പ്രാവശ്യം വലിച്ചുകീറുന്ന ശബ്ദം ഞാൻ കേട്ടു.
ആ ശബ്ദം എന്റെ ഹൃദയത്തെയും കീറി. അവളുടെ ശരീരത്തിൽ എന്തോ മുറിവുണ്ടെന്ന് ഞാൻ മനസിലാക്കി. മുറിവ് പെട്ടെന്ന് ഉണങ്ങണേയെന്ന് അന്ന് പരിചയുള്ള ദൈവങ്ങളോട് പ്രാർഥിച്ചു.
പ്രത്യേകിച്ച് പേട്ടയിലെ മുത്താരമ്മയോട്. അസുഖങ്ങൾ വരുമ്പോൾ മുത്താരമ്മയോടായിരുന്നു അമ്മയുടെ അപേക്ഷകൾ. അച്ചന്റെ സുഹൃത്തുക്കളായ ഡോക്ടർമാരാണ് മരുന്നെഴുതി അസുഖം മാറ്റിയതെങ്കിലും.
അക്കാലത്ത് വീട്ടിൽ ഫോണൊന്നുമില്ല. ഞങ്ങളുടെയൊപ്പം താമസിച്ചിരുന്ന അമ്മാവനെ ചില അടുത്ത ബന്ധുക്കളുടെ വീട്ടിലേയ്ക്ക് അമ്മ വിട്ടു. കൈയിൽ ചില കത്തുകളുമായി. അമ്മയുടെ ചേച്ചി താമരാക്ഷിയായിരുന്നു പ്രധാനി.
അവർ വരുമ്പോൾ ഷെർളി ചേച്ചിയേയും ഷിബുവിനെയും കൊണ്ടു വരുമെന്ന് ഞാൻ ആശിച്ചു. എന്റെ സങ്കടങ്ങളെല്ലാം കേൾക്കുന്നത് ഷെർളിച്ചേച്ചിയായിരുന്നു.
അമ്മ മറ്റൊരു എഴുത്ത് എഴുതി എന്നെ ഏല്പിച്ചു. "ഇന്ന് കൗസല്യ ആന്റിയുടെ വീട്ടിൽ നമ്മൾ പോകുന്നില്ല, മോൻ പോയി ഈ കത്ത് ആന്റിയെ എല്പിച്ചാൽ മതി.'
ആന്റി നഴ്സ് ആയിരുന്നു. ഞങ്ങൾക്ക് ആവശ്യം വന്നാൽ ഡോക്ടറുമാകും. ഇത്രയും വലിയ അസുഖമുണ്ടായിട്ടും അനിയത്തിയെ ആശുപത്രിയിൽ കൊണ്ടുപോകാത്തതിന്റെ കാരണം അപ്പോഴും എനിക്ക് മനസിലായില്ല. എന്തൊരു ക്രൂരത !
ഉച്ചയ്ക്ക് ഉണ്ണാനായി എല്ലാവരെയും കാത്തിരുന്ന കൗസല്യ ആന്റിക്ക് എന്നെ മാത്രമായി കണ്ടപ്പോൾ ദേഷ്യമായി. ഞാൻ ആന്റിയെ കത്ത് ഏല്ലിച്ചു. അത് വായിച്ചപ്പോൾ ആന്റിക്ക് കൂടുതൽ കലിയായി.
ആന്റി കത്ത് യശോധരൻ അങ്കിളിനെ വായിച്ചു കേൾപ്പിച്ചു. "ചേച്ചീ, പെൺകുട്ടികൾക്ക് വരാറുള്ള വയറ് വേദന മോൾക്ക് വന്നു. അതിനാൽ ഞങ്ങൾക്ക് വരാൻ കഴിയില്ല.'
അച്ഛനോടും അമ്മയോടുമുള്ള ദേഷ്യം കാരണം എനിക്കും ഭക്ഷണം തരാൻ ആന്റി മറന്നു. ചിക്കൻ കറിയുടെ മണം മൂക്കുകളിലൂടെ ഇരച്ചുകയറി കുടലിനെ ആക്രമിച്ചു. ആന്റിയുടെ മക്കൾ ബീനയും മിനിയും ദയനീയമായിഎന്നെ നോക്കി നിന്നു. ഞാൻ യാത്ര പറഞ്ഞിറങ്ങി.
തിരികെയെത്തിയപ്പോൾ കൗസല്യയാന്റിയൊക്കെ എവിടെയെന്നായി അമ്മ. ഒരു ചെറിയ വയറുവേദനയുടെ കള്ളം പറഞ്ഞ് ആന്റിയെ പറ്റിച്ചെന്ന ആരോപണം ഞാൻ റിപ്പോർട്ട് ചെയ്തു. "മോൻ ഒന്നും പറഞ്ഞില്ലേ?" അമ്മ ചോദിച്ചു.
"ഞാനെന്ത് പറയാൻ?" ഞാൻ അമ്മയെയും അച്ചാമച്ചിയെയും മാറി മാറി നോക്കി. "മണ്ടൻ'. അച്ചാമച്ചിയുടെ ആ പ്രയോഗം എന്നെ ഇളിഭ്യനാക്കി. കാരണം അറിയില്ലെങ്കിലും.
അമ്മ അടുത്ത കത്തുമായി എന്നെ വീണ്ടും വിട്ടു. പൊതുവേ സത്യസന്ധനായ ഞാൻ പക്ഷേ ഇപ്രാവശ്യം ആ കത്ത് തുറന്നു വായിച്ചു. "ചേച്ചീ, മോൾക്ക് പ്യുബർട്ടി ആയി'. ഇതിനി കാൻസറിനേക്കാൾ വലിയ രോഗം എന്തെങ്കിലുമാണോ? എനിക്ക് വീണ്ടും കരച്ചിൽ വന്നു.
കൗസല്യ ആന്റി രണ്ടാമത്തെ കത്ത് പൊട്ടിച്ചു വായിച്ചു. എന്നിട്ട് എന്നെ തുറിച്ചൊരു നോട്ടം. "മണ്ടാ, ഇതാണെന്ന് ആദ്യമേ പറഞ്ഞുടായിരുന്നോ?'. എന്തിനാണ് അവിടെയും മണ്ടനായതെന്ന് എനിക്ക് മനസിലായില്ല.
ആന്റിയുടെ മുഖത്ത് ഒരു പുഞ്ചിരി. എന്നെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു പ്രാവശ്യം അമ്മയും അച്ചാമച്ചിയും പരസ്പരം നോക്കി ചിരിച്ചതുപോലെ എനിക്ക് തോന്നിയിരുന്നു. കുട്ടികൾക്ക് കാൻസറോ അതിലും വലിയ രോഗങ്ങളോ വരുമ്പോൾ മനുഷ്യർ പുഞ്ചിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല
"മോന്റെ അനിയത്തി ഇക്കാര്യത്തിലും ഫസ്റ്റ് ആണല്ലോ?' മകൾ ബീനയെ നോക്കിക്കൊണ്ട് ആന്റി പറഞ്ഞു. ബീന കാര്യം മനസിലാകാതെ നിന്നു. അനിയത്തി പ്രായപൂർത്തിയാകുന്നത് വളരെ നേരത്തേയായി എന്നായിരുന്നു ആന്റി ഉദ്ദേശിച്ചത്. ആ കമന്റിന്റെ അർഥം മനസിലായത് വർഷങ്ങൾക്ക് ശേഷമായിരുന്നു. മെഡിസിന് പഠിക്കുമ്പോൾ.
വാലറ്റം: ഈ സംഭവത്തിന്റെ കഥകൾ ഇവിടെ തീരുന്നില്ല. സുഹൃത്തുക്കൾക്ക് കേൾക്കണമെങ്കിൽ വരുംദിവസങ്ങളിൽ ബാക്കി കൂടി എഴുതാം. ഇപ്പോൾ ഈ വിഷയം എഴുതിയതിന് കാരണം കഴിഞ്ഞയാഴ്ച അഡ്വ. ജസ്റ്റി തോമസിനെ (Adv Justy Thomas ) പരിചയപ്പെട്ടതാണ്.
"M for Menstruation' കാമ്പയിൻ നയിക്കുന്ന പ്രഗത്ഭയായ യുവ അഭിഭാഷക. ഞാനും എന്റെ ടീമും ഈ കാമ്പയിനിൽ അവർക്കൊപ്പമുണ്ട്. കാമ്പയിൻ ലോഗോ എന്നെക്കൊണ്ടാണ് പ്രകാശനം ചെയ്യിച്ചത്.
പ്രഗത്ഭരായ ആരോഗ്യ പ്രവർത്തകരായിരുന്ന അച്ഛനും അമ്മയ്ക്കും സ്വന്തം വീട്ടിൽ ഈ പ്രധാന വിഷയം അവതരിപ്പിക്കാൻ കഴിയാതെ പോയത് എനിക്ക് പാഠമാണ്. അതാണ് ഈ വിഷയത്തെപ്പറ്റി പറയാൻ എനിക്ക് എക്കാലവുമുള്ള താത്പര്യം.